National
സെന്‍സസും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും കഴിഞ്ഞു, ഇനി തെരുവുനായ്ക്കളെ എണ്ണണം - ബിഹാറിലെ അധ്യാപകര്‍ക്ക് പുതിയ ചുമതല !
പാറ്റ്ന: ബിഹാറിലെ അധ്യാപകര്‍ക്ക് പഠിപ്പിക്കല്‍ മാത്രമല്ല, ഇനി മറ്റൊരു 'പ്രധാന ജോലി' കൂടി! ജാതി സെന്‍സസ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടി എന്നിവയ്ക്ക് ശേഷം ഇപ്പോള്‍ തെരുവുനായ്ക്കളെ എണ്ണി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഉത്തരവ്. ബിഹാറിലെ റോഹ്താസ് ജില്ലയിലെ സാസാരാം മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഉത്തരവിറക്കിയത്.
മുനിസിപ്പല്‍ പരിധിയിലുള്ള എല്ലാ സ്കൂളുകളും ഒരു അധ്യാപകനെ നോഡല്‍ ഓഫീസറായി നിയമിക്കണമെന്നും ഈ നോഡല്‍ ഓഫീസര്‍ സ്കൂള്‍ പ്രദേശത്തും പരിസരത്തും ഉള്ള തെരുവുനായ്ക്കളുടെ എണ്ണം, അവയുടെ ആരോഗ്യസ്ഥിതി, നിയന്ത്രണത്തിനുള്ള നിര്‍ദേശങ്ങള്‍ എന്നിവ ശേഖരിച്ച് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് നിര്‍ദേശം.
സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഉത്തരവെന്നും സാസാരാം മുനിസിപ്പല്‍ കമ്മീഷണര്‍ വികാസ് കുമാര്‍ പറഞ്ഞു. എന്നാല്‍ പഠിപ്പിക്കലിന് പകരം ഇത്തരം ജോലികള്‍ ഏല്‍പ്പിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി അധ്യാപകര്‍ കടുത്ത പ്രതിഷേധത്തിലാണ്. 'ബിഹാറിലെ വിദ്യാഭ്യാസ വ്യവസ്ഥ തന്നെ പ്രതിസന്ധിയിലാണ്, ഇതിനിടെ ഇത്തരം ചുമതലകള്‍ അധ്യാപക ദിനചര്യയെ താറുമാറാക്കും' എന്നാണ് പ്രതികരണങ്ങള്‍.
സുപ്രീംകോടതിയുടെ 2025 നവംബര്‍ ഏഴിലെ ഉത്തരവ് പ്രകാരം സ്കൂളുകൾ, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍ ഇത്തരം 'അധിക ഡ്യൂട്ടികൾ' അധ്യാപകര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നതായാണ് വിമര്‍ശനങ്ങൾ.
District News
കായംകുളം: ജനങ്ങളെ ഭീതിയിലാഴ്ത്തി കായംകുളം മേഖല തെരുവുനായ്ക്കൾ കൈയടക്കി. ഏറെ ഭയപ്പാടോടെയാണ് ജനങ്ങൾ നിരത്തിലൂടെ സഞ്ചരിക്കുന്നത്. കായംകുളം പട്ടണത്തിലും പരിസര പ്രദേശങ്ങളായ കരീലക്കുളങ്ങര, പത്തിയൂർ, കുറ്റിത്തെരുവ്, എരുവ, കൊറ്റുകുളങ്ങര, ഐക്യ ജംഗ്ഷൻ, ചക്കാലമുക്ക്, കോയിക്കപ്പടി എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.
മെയിൻ റോഡുകളിലും ഇടവഴികളിലും തെരുവുനായ്ക്കൾ കൂട്ടത്തോടെ താവളമാക്കിയിരിക്കുകയാണ്. കൂടാതെ വളർത്തുമൃഗങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്.
കായംകുളത്ത് കഴിഞ്ഞദിവസം തെരുവുനായയുടെ ആക്രമണത്തിൽ ആറുവയസുകാരൻ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു.
മേടമുക്ക് ജംഗ്ഷനിലും വിക്ടോബ ക്ഷേത്ര ത്തിനു സമീപവും റോഡിലൂടെ നടന്നുപോയവർക്കും വീടിനു മുന്നിൽനിന്നവർക്കും നേരെയാണ് തെരുവുനായ്ക്കൾ ആക്രമണം നടത്തിയത്.
മാർക്കറ്റിലേക്കു പോയവരും പ്രദേശത്തെ കടകളിലെ ജീവനക്കാരുമാണ് ആക്രമണത്തിന് ഇരയായത്. സാരമായി പരിക്കേറ്റ കായംകുളം സ്വദേശികളായ നസീർ, സരള, ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളി സൈജു, ആറു വയസുകാരൻ സഹദ് എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയിലും ഗുരതരമായി പരിക്കേറ്റ മറ്റുള്ളവരെ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിരുന്നു.
തുടർച്ചയായി നടക്കുന്ന തെരുവുനായ ആക്രമണങ്ങൾ പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ
Kerala
കണ്ണൂർ: മൂന്നു നായ്ക്കളെ സ്വന്തമായി വളർത്തുകയും 15 നായ്ക്കൾക്കു ഭക്ഷണം നൽകുകയും ചെയ്യുന്ന ബർണശേരി സ്വദേശിനിക്കു മനുഷ്യാവകാശ കമ്മീഷന്റെ മുന്നറിയിപ്പ്.
വളർത്തുനായ്ക്കളെ മാത്രം പരിപാലിക്കണമെന്നും തെരുവുനായ്ക്കൾക്കു പൊതുവഴികളിൽ ഭക്ഷണം നല്കുന്നതു നിർബന്ധമായും ഒഴിവാക്കണമെന്നും കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് കർശന നിർദേശം നൽകി.
തെരുവുനായ്ക്കൾ തങ്ങളുടെ സമാധാന ജീവിതത്തിനു ഭംഗം വരുത്തുന്നുവെന്നാരോപിച്ച് ബർണശേരി സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷന്റെ നിർദേശാനുസരണം പ്രവർത്തി ക്കാമെന്ന് തെരുവുനായ്ക്കൾക്കു ഭക്ഷണം നല്കുന്ന വീട്ടമ്മ ഉറപ്പു നൽകി.
കണ്ണൂർ കന്റോൺമെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറിൽനിന്നു കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കന്റോൺമെന്റ് പ്രദേശം ചെറുതാണെന്നും നായശല്യം തടയാൻ ഷെൽറ്റർ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. 2025 ജൂലൈ14 ന് ആരംഭിച്ച ഷെൽറ്റർ 16 നായ്ക്കൾക്കു വാക്സിനേഷനും വന്ധ്യംകരണവും നടപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
എതിർകക്ഷിക്കെതിരേ നോട്ടീസ് നല്കാൻ വ്യവസ്ഥയില്ലാത്തതിനാൽ ബോർഡ് പോലീസിനെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് പരാതിക്കാരിയെയും എതിർകക്ഷിയെയും സിറ്റിംഗിൽ വിളിച്ചുവരുത്തി കമ്മീഷൻ നേരിട്ട് നിർദേശം നല്‍കിയത്.
District News
മൂന്നാർ: നഗരവും പരിസരവും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായതോടെ ജനജീവിതം ദുരിതത്തിൽ. തെരുവുനായ്ക്കളുടെ ശല്യംമൂലം പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് പ്രദേശവാസികൾ. സ്കൂളിൽ പോകുന്ന വിദ്യാർഥികളുടെ കാര്യമാണ് ഏറെ പരിതാപകരം. നായ്ക്കളുടെ ശല്യംമൂലം രാവിലെയും വൈകുന്നേരവും ഇവർക്കൊപ്പം പോകേണ്ട സ്ഥിതിയാണ് കുടുംബാംഗങ്ങൾക്കുള്ളത്. ടൗണിൽ ഇറങ്ങിയാൽ നായ്ക്കളുടെ കടിയേൽക്കാതെ തിരിച്ചുവരാൻ കഴിയില്ലെന്ന സ്ഥിതിയായിരിക്കുന്നു.
നൂറുകണക്കിന് ആഭ്യന്തര, വിദേശസഞ്ചാരികൾ ദൃശ്യഭംഗി നുകരാൻ എത്തുന്നസ്ഥലമാണിവിടം. ഇത്തരം സാഹചര്യത്തിലും തെരുവുനായ്ക്കളുടെ ശല്യത്തിൽനിന്നും ടൗണിനെ മോചിപ്പിക്കാൻ പഞ്ചായത്തോ മറ്റു സംവിധാനങ്ങളോ ചെറുവിരൽപോലും അനക്കുന്നില്ലെന്നതാണ് യാഥാർഥ്യം. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അധികൃതർ ശ്രമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നിട്ടും ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ നടപടിയില്ലാത്ത സ്ഥിതിയാണുള്ളത്.
നായശല്യം വർധിച്ചതോടെ പകൽസമയത്ത് നഗരമധ്യത്തിൽ പോലും ഭയം കൂടാതെ നടക്കാൻ സാധ്യമല്ലാത്ത സാഹചര്യമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മൂന്നാറിലും പരിസരപ്രദേശങ്ങളിലുമായി 30 ഓളം പേർക്കാണ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരുടെ കൂട്ടത്തിൽ വിനോദസഞ്ചാരികളും സ്കൂൾ കുട്ടികളും ഉൾപ്പെടും. ഒരു വശത്ത് നായ്ക്കൾ നഗരത്തിൽ ഭീതി ജനിപ്പിക്കുന്പോൾ ജനവാസമേഖലകൾ വന്യജീവികളുടെ ആക്രമണ ഭീഷണിയിലാണ്.
കഴിഞ്ഞ ഏതാനും നാളുകളായി ദേവികുളത്തെ ജനവാസമേഖലകളിൽ പടയപ്പ പതിവായി എത്തുന്നത് ജനങ്ങളിൽ ഭീതിക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ദേവികുളം ലോക്കാടിൽ റേഷൻകട തകർത്തിരുന്നു. പകൽസമയത്ത് കടുവയുടെയും പുലിയുടെയും സാന്നിധ്യം തേയിലത്തോട്ടങ്ങളിലും പതിവാണ്. ഇതുമൂലം കൊളുന്തെടുക്കാൻ പോകുന്ന തൊഴിലാളികൾ ഏറെ ഭയപ്പാടിലാണ്. നഗരത്തിലൂടെ ചുറ്റിത്തിരിയുന്ന തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്നും ജനവാസമേഖലകളിലെത്തുന്ന വന്യജീവികളിൽനിന്നു തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
National
അഹമ്മദാബാദ്: വിവാഹ ബന്ധത്തിന് വിലങ്ങുതടിയായി തെരുവുനായ്ക്കൾ. വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. അഹമ്മദാബാദ് സ്വദേശിയായ 41കാരനാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. തെരുവ് നായ്ക്കളോടുളള ഭാര്യയുടെ സ്നേഹം കാരണം തനിക്ക് അവഹേളനമുണ്ടായെന്നും ഇത് സമ്മർദത്തിലേക്കും പിന്നീട് ഉദ്ദാരണക്കുറവിലേക്കും വഴിതെളിച്ചെന്നും വിവാഹമോചന ഹർജിയിൽ ഭർത്താവ് ചൂണ്ടിക്കാട്ടി.
2006ലാണ് ദമ്പതികൾ വിവാഹിതരായത്. ഭാര്യ ഒരു തെരുവു നായയെ അവരുടെ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നും ഹർജിയിൽ പറയുന്നു. പിന്നീട് കൂടുതൽ തെരുവു നായകളെ ഭാര്യ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നു. പിന്നാലെ പാചകം ചെയ്യാനും നായ്ക്കളെ വൃത്തിയാക്കാനും അവയെ പരിപാലിക്കാനും ഭാര്യ ഭർത്താവിനെ നിർബന്ധിച്ചു. കിടക്കയിൽ ഉറങ്ങുന്നതിനിടെ ഒരു നായ തന്നെ കടിച്ചുവെന്നും നായ്ക്കള്‍ കാരണം അയൽക്കാർ തങ്ങൾക്കെതിരെ തിരിഞ്ഞുവെന്നും ഭർത്താവ് പറയുന്നു.
ഭാര്യ തന്നെ ഉപദ്രവിക്കുന്നത് തുടർന്നതോടെ 2017ൽ അഹമ്മദാബാദ് കുടുംബ കോടതിയിൽ വിവാഹമോചന കേസ് ഫയൽ ചെയ്തു. 2024 ഫെബ്രുവരിയിൽ കുടുംബ കോടതി ഹർജി തള്ളിക്കളഞ്ഞു, എന്നാൽ വിവാഹബന്ധം വീണ്ടെടുക്കാനാകാത്തവിധം തകർന്നുവെന്നും 15 ലക്ഷം രൂപ ജീവനാംശം നൽകണമെന്നും കാണിച്ച് ഭർത്താവ് അപ്പീൽ നൽകുകയായിരുന്നു.